വയലാര്‍ റാണ സിനിമ,
സീരിയല്‍ നടന്
ഓര്‍മ്മയില്‍ ജേഷ്ഠനായും, ഗുരുനാഥനായും, അഭ്യുദയ കാംക്ഷിയായും നിലകൊളളുന്ന വ്യക്തിത്വത്തിന്റെ ഉടമയായ എന്റെ ചന്ദ്രപ്പന് ചേട്ടന്, എന്നും ചിരിക്കുന്ന മുഖമുളള, എല്ലാവരുടെയും മുന്നില്‍ എന്നെ പ്രകീര്‍ത്തിച്ച് പറയുന്ന, എന്നില്‍ പ്രകാശം ചൊരിഞ്ഞ പൂര്‍ണ്ണ ചന്ദ്രനായിഎന്റെ മനസ്സിന്റെ ശ്രീകോവിലിലെ പ്രതിഷ്ഠയായ ചേട്ടന് എനിക്ക് മാത്രമുളള എന്റെ സ്വത്താണ്. എന്നെ കലാകാരനായി രൂപപ്പെടുത്തി എടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന മഹത് വ്യക്തികളില്‍ ഒന്നാമന് ചന്ദ്രപ്പന് ചേട്ടന്തന്നെയാണ്. എന്റെ ബാല്യം മുതല്ക്കേ ഞാന്‍ ചേട്ടന്റെ വീട്ടിലെ ആസ്ഥാന ഗായകനായിരുന്നു. എന്റെ പാട്ട് കേള്‍പ്പിക്കുവാനായി സഹോദരങ്ങളായ രാജപ്പന് ചേട്ടനേയും കൃഷ്ണപ്പന്‍ ചേട്ടനേയും വേലപ്പന് ചേട്ടനേയും ലക്ഷ്മികുട്ടി ചേച്ചിയേയും ചേട്ടത്തിമാരായ പത്മാവതി ചേച്ചിയേയും, മണി ചേച്ചിയേയും, രാജപ്പന് ചേട്ടന്റെ മൂത്തമകനായ ദിലീപിനേയും കൂടെവന്നിരിക്കുന്ന അതിഥികളെയും ഒത്തുകൂട്ടി വീടിന്റെ നടുക്കളത്തില്‍ വലിയൊരു സദസ്സ് ഉണ്ടാക്കി എന്റെ പാട്ടും നൃത്തവും അവതരിപ്പിച്ച് ഒരുക്കിയ കലാ സന്ധ്യകളിലൂടെ എനിക്ക്കിട്ടിയ പ്രചോദനം വിലമതിക്കാനാവാത്തതാണ്. അതെല്ലാം ചേട്ടന് എനിക്ക് മാത്രമായി മാറ്റി വച്ച സന്തോഷങ്ങളും പ്രോത്സാഹനങ്ങളുമായി ഇന്നും നിലകൊളളുന്നു. ട്രാന്‍സിസ്റ്ററും, ടേപ്പ് റിക്കാര്‍ഡറും, ഒന്നുമില്ലാത്ത ആകാലഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്ന് വരുമ്പോഴെല്ലാം എന്നെ മുന്കൂട്ടിഅറിയിച്ച്, തിരിച്ച് പോകും വരെ എന്നെ കൂടെ നിര്‍ത്തി. പ്രോത്സാഹനം ചൊരിഞ്ഞ്, എന്നെ ഉയര്‍ത്തിയ വലിയ മനുഷ്യനാണ് ചന്ദ്രപ്പന് ചേട്ടന്. അനശ്വരനായ ശ്രീ. വയാലാര്‍ രാമവര്‍മ്മയുടെ വീട്ടില്‍ എന്നെ ആദ്യമായികൊണ്ടു പോകുകയും അദ്ദേഹത്തെ പരിചയപ്പെടുത്തുകയും, “പെരിയാറേ.......” എന്നഗാനം എന്നെക്കൊണ്ട് പാടിക്കുകയും, ശ്രീ.വയലാറിന്റെ അമ്മയുടെ അനുഗ്രഹം എനിക്ക് നല്‍കുന്നതിന് ഇടയാക്കിയതും ചേട്ടന് തന്നെയാണ്.
സ്ക്കൂള് അവധിക്കാലത്ത് ഏക സഹോദരിയായ ലക്ഷ്മിക്കുട്ടി ചേച്ചിയുടെ വടക്കുംപറവൂരിലെ വീട്ടില്‍ കൊണ്ട് പോകുകയും ചേച്ചിയുടെ ഭര്‍ത്താവായ അന്തരിച്ച ശ്രീ.ലക്ഷ്മണന് ചേട്ടന്റെ കീഴിലുളള വാവക്കാട് വായനശാലയുടെ വാര്‍ഷികം എല്ലാ വര്‍ഷവും സംഘടിപ്പിക്കുകയും ശ്രീ.ലക്ഷമണന് ചേട്ടന്റെ മക്കളായ മനോജിന്റെയും, സിന്ധുവിന്റെയും, സന്ധ്യയുടെയും കൃഷ്ണപ്പന്‍ ചേട്ടന്റെ മക്കളായ ടെസ്സിയേയും കുട്ടനേയും ചേര്‍ത്ത് കൊണ്ടുളള കലാപരിപാടികളുടെ ചുമതല എന്നെത്തന്നെ ഏല്‍പ്പിക്കുകയും എന്റെ നൃത്തത്തിനും പാട്ടിനും മുന്‍ഗണന നല്‍കിയും പറവൂരില്‍ എന്നെ അറിയപ്പെട്ടവനാക്കിമാറ്റിയതും, തിരിച്ച് വീട്ടില്‍ വരുമ്പോള്‍ പുത്തന്‍ ഉടുപ്പുകള്‍ വാങ്ങിതന്ന് എന്നെ സന്തോഷിപ്പിച്ച ചേട്ടന് എനിക്ക് എന്നും വലിയവന്‍ തന്നെ.ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ലാത്ത വ്യക്തിത്വത്തിന്ഉടമയായിരുന്നു ചേട്ടന്.ഭാര്യയായ ബുലു ആന്റി കേരളത്തില്‍ വന്നിരുന്ന എല്ലാ നാളുകളിലും എന്റെ പരിപാടികള്‍ ആന്റിക്ക് മുന്നില്അവതരിപ്പിക്കുകയും ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുന്ന ആന്റിയുടെ ഇംഗ്ലീഷിലെ അഭിനന്ദനങ്ങള്‍ മലയാളത്തില്‍ എനിക്ക് പറഞ്ഞ് തന്ന്, എന്റെ സന്തോഷം കണ്ട് നിര്‍വൃതി കൊളളുന്ന ചേട്ടന്റെ മുഖം ഇന്നുമെന്റെ മനസ്സില്‍ തെളിഞ്ഞ് നില്ക്കുന്നു. മക്കളില്ലാത്ത ചേട്ടന് സഹോദര മക്കളുടെ വേര്‍പാട് താങ്ങാനാവാത്ത ദുഃഖമായിരുന്നു. ചന്ദ്രപ്പന് ചേട്ടന്റെ ചിന്തകള്‍ക്കും വിലയിരുത്തലുകള്‍ക്കും ധാര്‍മികമായ പിന്തുണ പ്രഖ്യാപിച്ചിരുന്ന വിജ്ഞാനിയും വിവേകമതിയുമായ ലക്ഷ്മിക്കുട്ടി ചേച്ചിയുടെ ദുഃഖങ്ങളില്‍ ആശ്വാസദായകനായി എത്തി, കൊച്ചുപെങ്ങളെ സാന്ത്വനിപ്പിക്കുന്ന ചേട്ടന്റെ സഹോദര സ്നേഹം കണ്ടു പഠിക്കേണ്ടതു തന്നെയാണ്. കൂന്തിരിശ്ശേരി കുടുംബത്തില്‍ സംഭവിച്ച എല്ലാ ദുരന്തങ്ങളുടെയും മുന്നില്‍ മൂകമായി നിന്ന് ഏവരേയും സാന്ത്വനിപ്പിച്ച്കൊടുംകാറ്റ് ഉറങ്ങുന്നമൗനത്തിന്റെ ഉടമയായി മാറുന്ന ചേട്ടന്റെ മനോവ്യഥ ഞാന്‍ നേരില്‍ അറിഞ്ഞിട്ടുളളവനാണ്.
ഇലക്ഷന് കാലത്ത് ചേര്‍ത്തലയിലെ ഓരോ ക്രിസ്ത്യന്‍ വീടുകളിലും വോട്ട്ചോദിച്ച് പോയതും, പളളി വിലക്കിയപ്പോള്‍ എനിക്ക് ആത്മ ധൈര്യംപകര്‍ന്നതും, സ്വാര്‍ത്ഥ താല്പര്യങ്ങളുടെ മുന്നില്‍ ആദര്‍ശങ്ങളെ അടിയറവുവയ്ക്കരുത് എന്ന് എന്നെ പഠിപ്പിച്ചതും. എന്റെ അപ്പച്ചന്റെ മരണവാര്‍ത്തയറിഞ്ഞ് ഡല്‍ഹിയില്‍ നിന്ന് എന്നെ വിളിച്ച്ആശ്വസിപ്പിച്ചതും, അങ്ങനെ ഓര്‍മ്മകളില്‍ എത്രയെത്ര സ്നേഹോഷ്മളങ്ങളായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചന്ദ്രപ്പന് ചേട്ടന്, എന്നിലുംഎന്റെ കുടുംബത്തിലും മരണമില്ലാത്ത ചന്ദ്രോദയം പോലെ തിളങ്ങി നില്ക്കുന്നു.ചേട്ടനില്‍ നിന്ന് കിട്ടിയ ആത്മ ധൈര്യത്താല്‍ വിദേശ രാജ്യങ്ങളില്‍ നിറഞ്ഞസദസ്സുകളുടെ മുന്നില്‍ പാട്ടു പാടുമ്പോള്‍ എനിക്ക് കിട്ടിയ കൈയടിയും, അഗീകാരവും എന്നിലെ നിര്‍വൃതിയും അനുഭൂതിയും എന്റെ ചേട്ടനായി ഞാന്സമര്പ്പിക്കുന്നു. ചേട്ടന്റെ രോഗാവസ്ഥയിലും മരണ ശയ്യയിലും ആത്മദുഃഖം അണപൊട്ടിടാതെ കാര്യങ്ങളെല്ലാം നടത്തിതീര്ത്ത ലക്ഷ്മിക്കുട്ടി ചേച്ചിയെ ദൂരെ നിന്ന്കണ്ട് കണ്ണീര് പൊഴിയ്ക്കാനെ എനിക്ക് കഴിഞ്ഞിട്ടുളളു അധികാര മോഹമില്ലാതെ ആദര്‍ശ ധീരതയില്‍ ഉറച്ച് നിന്നു, പകരംകാണിക്കാനില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായി, താന്‍ വിശ്വസിക്കുന്ന വിശ്വസംഹിതയില് ഉറച്ച് നിന്നപ്രിയ സഖാവേ അങ്ങും ഞാനും തമ്മിലുളളആത്മബന്ധം ലോകത്ത് മറ്റാര്‍ക്കും കിട്ടാത്ത നിധിപോലെ ഹൃദയത്തില്‍ ഞാന്സൂക്ഷിക്കുന്നു.എളിയ അനുജനായ ഈ കലാകാരന്റെ ഒരായിരം സ്മരണാഞ്ജലി........സ്മരണാഞ്ജലി ...............
കുറിപ്പ്
സഖാവ്.സി.കെ. സ്നേഹത്തിന്റെ വറ്റാത്ത ഉറവിടം.എ.എന്‍.രാജന്
ഞങ്ങളൊക്കെ സി.കെ.എന്നുവിളിക്കുന്ന സഖാവ് സി.കെ.ച്രന്ദപ്പന്റെ നിര്യാണം കേരള ജനതയെ ആകെ ദു:ഖത്തിലാക്കിയിരിക്കുകയാണ്. സാധാരണ ഗതിയില്‍ കുറിപ്പുകളില്‍ ഇങ്ങനെ ഒരു അനുസ്മരണത്തിന്റെ ആവശ്യമില്ല. പക്ഷേഅതു ചെയ്യാതിരിക്കാന്‍ എനിക്കു കഴിയുന്നുമില്ല. 1970കള്‍ മുതല്‍ ചന്ദ്രപ്പനെ എനിക്കറിയാം. അന്നു ഞാന്എറണാകുളത്തായിരുന്നു. എ.ഐ.വൈ.എഫ് ന്റെ കൊച്ചിയില്‍ നടന്ന ദേശീയസമ്മേളനത്തോടെയാണ് പരിചയപ്പെടുന്നത്. ഒരു കോമ്രെഡ്ഷിപ്പില് നിന്നും അതൊരുവലിയ അടുപ്പത്തിലേയ്ക്ക്മാറിയത്. സ.ചന്ദ്രപ്പന് തൃശൂരില്‍ പാര്‍ലമെന്റിലേയ്ക്ക് മത്സരിക്കുമ്പോഴാണ്. അന്നു ഞാന്‍ തൃശൂര്‍ അസംമ്പ്ലി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായിരുന്നു. അതിനുശേഷമാണ് ഞാന്‍ സി.കെ.എന്നു വിളിക്കാന്‍ തുടങ്ങിയത്. ദേശീയ സെക്രട്ടറിയും പാര്‍ട്ടിയുടെ വലിയനേതാവുമായ സി.കെ. ഞങ്ങളോട് വലിയസ്നേഹത്തോടെ ധാരാളം തമാശപറഞ്ഞ് രസിക്കുന്ന ഒരാളായി മാറി. മറ്റ് വലിയനേതാക്കളില് നിന്നും ഉണ്ടാകാത്തൊരനുഭവമായിരുന്നു അത്.
ഭാര്യ ബുലുവുമൊത്ത് വീട്ടില്‍ വരികയും ഭക്ഷണം കഴിക്കുകയും ഞാനും കുടുംബസമേതം തിരുവനന്തപുരത്ത് താമസിക്കുന്നിടത്ത് പോകുകയുമൊക്കെ ചെയ്യുമായിരുന്നു. രാഷ്ട്രീയകാര്യം സംസാരിക്കുന്നത്എനിക്ക് എന്തെങ്കിലും സംശയം ഉണ്ടാകുന്നത് ചോദിക്കുമ്പോള്‍ മാത്രമാണ്.രാഷ്ട്രീയ കാര്യത്തില്‍ സി.കെ.ഒരു എന്‍സൈക്ലോപീഡിയയായിരുന്നു. സി.കെ.ഒരിക്കലും വലിയകാര്യങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കാറില്ല. എന്നാല്‍ അങ്ങോട്ട് ചോദിച്ചാല്‍ എല്ലാം പറഞ്ഞുതരും. തമാശപറയുന്നകാര്യത്തില്സി.കെയ്ക്ക് മറ്റ്പാര്ട്ടിക്കാര് ഉള്ളതൊന്നും ഒരു പ്രശ്നമല്ല. തൃശൂരിലെ സി.പി.എം.ന്റെ എം.എം.വര്‍ഗ്ഗീസും മുരളിമാസ്റ്ററുംഎ.ഐ.എസ്.എഫിന്റെ പ്രദീപും ഞാനുമൊക്കെ ഒരുമിച്ച് ധാരാളം കളിതമാശപറയും. അവര്‍തന്നെ എന്നോട് പറയുമായിരുന്നു. നമ്മുടെ രണ്ടുകൂട്ടരുടെയും ഒരുനേതാവില്‍ നിന്നും ഇതുപോലൊന്ന് പ്രതീക്ഷിക്കണ്ട എന്ന്. അതൊരുസത്യമായിരുന്നു. അതാണ് സ.സി.കെ.ഞങ്ങള്‍ കുടുംബത്തിലെ എല്ലാവരും കൂടി ഒരിക്കല്‍ ദല്‍ഹിയില്‍ പോയി. അന്ന് സി.കെ. അവിടെ യുണ്ടായിരുന്നു. വെറുതേ ഒന്നു ഫോണ്‍ചെയ്തു, എല്ലാവരും കൂടിസി.കെ.താമസിക്കുന്നിടത്ത് ചെല്ലണമെന്ന് നിര്‍ബന്ധിച്ചു. അങ്ങനെ പോയി. ഭാര്യ ബുലുറോയിയും ഉണ്ടായിരുന്നു. കുടുംബത്തിലുളളവരോടെല്ലാം സ്നേഹത്തോടെ സംസാരിക്കുകയും പോരുമ്പോള്‍ എന്റെ സഹോദരിക്ക് ഒരുപാക്കറ്റ് ഡാര്‍ജലിംഗ് തേയില കൊടുക്കുകയും ചെയ്തു. അവള് എന്നോടൊരുചോദ്യം ചോദിച്ചു. വലിയ രാഷ്ട്രീയ നേതാക്കളില്‍ ഇങ്ങനെയുളളവരും ഉണ്ട്അല്ലേ? സി.കെ.യുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും അഭിപ്രായം ഇങ്ങനെയാണ് .ഇതു പോലെ ധാരാളം അനുഭവങ്ങള്‍ പറയാനുണ്ട്.സി.കെ.ദേഷ്യപെടാറില്ല, ശകാരിക്കാറില്ല. സ്നേഹത്തിന്റെ വറ്റാത്ത ഉറവിടമായിരുന്നു. ആ സ്നേഹമാണു നമുക്ക് നഷ്ടപ്പെട്ടത്. അത് സഹിക്കാന്‍ കഴിയുന്നില്ല. ഇത്രയും കുറിച്ചത് ഒരു സമാധാനത്തിനാണ്.
അനുസ്മരണം
തിളക്കമാര്‍ന്ന പൊതുപ്രവര്‍ത്തനത്തിന്റെ ഉദാത്തമാതൃക
എം.സുകുമാരപിളള
പിന്നിട്ട അരനൂറ്റാണ്ടിലേറെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ നിറവാര്‍ന്ന സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായിരുന്ന സ: സി.കെ.ച്രന്ദപ്പന്റെ ആകസ്മിക വിയോഗം മനുഷ്യ മനസ്സുകളില്‍ മായ്ക്കാനാവാത്ത വിരഹവേദനയാണ് വരുത്തി തീര്‍ത്തത്. ഈഅനുസ്മരണകുറിപ്പ് എഴുതുമ്പോള്‍ എന്റെ മനസ്സില്‍ അതിയായ വ്യഥ നിറഞ്ഞുനില്ക്കുന്നു. 1946ല്‍ ഞാന്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ കേട്ടറിവോടെയാണ് ചന്ദ്രപ്പന്റെ കുടുംബത്തെ ആദ്യമായി അറിയുവാന്‍ ഇടയായത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാല കത്തിജ്വലിക്കുന്ന കാലയളവ്. പട്ടം താണുപിളള, സി.കേശവന്, റ്റി.എം.വര്‍ഗ്ഗീസ്, കുമ്പളത്ത് ശങ്കുപിളള എന്നീ ധീര നായകന്മാര് കേരളസമൂഹത്തിന്റെ സ്വാതന്ത്ര്യ സമര ധാരയിലേയ്ക്ക് തിരുവിതാംകൂറിലെ ജനസമൂഹത്തെ നയിച്ച് നീങ്ങുന്ന കാലയളവ്. സംസ്ഥാനം രാജവാഴ്ചയുടെ പരമാധികാരത്തില്‍ ദിവാന് സി.പി.രാമസ്വാമി അയ്യരുടെ കാര്യനിര്‍വഹണ നിയന്ത്രണത്തില്ഒതുങ്ങി നീങ്ങുന്ന കാലയളവില്‍ അമ്പലപ്പുഴ, ചേര്‍ത്തല തീരമേഖലകളിലെ വിവിധ തുറകളില്‍ പണിയെടുത്തു ജീവിക്കുന്ന കയര്‍, മത്സ്യബന്ധനതൊഴിലാളികളെ സംഘടിപ്പിച്ച് പൊതുധാരയിലേയ്ക്ക് നയിക്കാനൊരുമ്പെട്ട സമരസന്ദേശംതിരുവിതാംകൂര് സംസ്ഥാനത്തെ പ്രകമ്പനം കൊളളിച്ചു. രാജവാഴ്ചയും ദിവാന് ഭരണവും അവസാനിപ്പിക്കണം, ദേശീയ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്തിരുവിതാംകൂര് സംസ്ഥാനത്തേയും കണ്ണിചേര്‍ക്കണമെന്ന മുദ്രാവാക്യമായിരുന്നു സമര സന്ദേശത്തിന്റെ മുഖ്യ മുദ്രാവാക്യം. അനുനയത്തോടെ ദിവാന് സി.പി.രാമസ്വാമിഅയ്യര് സമരനായകരായ ടി.വി.തോമസിനേയും, കെ.വി.പത്രോസിനേയും സ്വന്തം ഭവനത്തില്‍ ക്ഷണിച്ചുവരുത്തി സമരസന്നദ്ധരായിരിക്കുന്ന തൊഴിലാളി വിഭാഗങ്ങള്‍ക്ക് വര്‍ധിത വേതനവും തൊഴില്‍ സുരക്ഷാ നടപടികളും ഉറപ്പുവരുത്തുമെന്നും ബോണസ് ആനൂകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും ഒരു സുവ്യക്ത ഉപാധിയ്ക്ക് വിധേയമായി ഉറപ്പുനല്‍കി. എന്നാല്‍ ഈ വിധ പ്രലോഭനങ്ങള്‍ സമര മേഖലയില്‍ കടന്നെത്തിയവരെ പിന്തിരിപ്പിച്ചില്ല. ദേശീയ സ്വാത്രന്ത്യം പ്രാപിക്കുന്നതിന് ബദലായിമറ്റൊന്നും പ്രതിവിധിയായി കാണാന്‍ തങ്ങള്‍ ഒരുമ്പെടില്ലെന്ന ദൃഢനിലപാടുംതൊഴിലാളികള് സ്വീകരിച്ചു.
വയലാര്‍ പുന്നപ്ര സമരത്തിന് പശ്ചാലത്തമൊരുക്കിയത് ഈ സാഹചര്യമാണ് . സായുധസമരം പൊട്ടി പുറപ്പെട്ടു. പോലീസ് അതിക്രമങ്ങളില്‍ നിരവധിപേര്‍ രക്തസാക്ഷികളായി.അചഞ്ചലമായ നിശ്ചയദാര്‍ഢ്യമാണ് സമരസഖാക്കള്‍ പ്രകടിപ്പിച്ചത്. ത്യാഗപൂര്‍ണമായ പ്രസ്തുത സമരം ദേശീയസ്വാത്രന്ത്യ്ര പ്രാപ്തിക്കും മൗലിക വഴിത്തിരുവിനും സാഹചര്യമൊരുക്കി. ആസമരഭൂമിയില് നിര്‍ഭയം നേതൃത്വം നല്കിയ സമരനായകരില്‍ പ്രമുഖമാണ് വയലാര്‍ സ്റ്റാലിന് സി.കെ.കുമാരപ്പണിക്കര്‍. അദ്ദേഹത്തിന്റെ ആണ്മക്കളില് മൂന്നാമനാണ് സഖാവ് സി.കെ.ചന്ദ്രപ്പന്.വിപ്ലവത്തിന്റെ തീഷ്ണ ഊഷ്മാവില്‍ രൂപം കൊണ്ട ദാര്‍ശനിക ബോധവുംസാമൂഹ്യബോധവുമാണ് അദ്ദേഹത്തിന്റെ ആരംഭകാല പ്രവര്‍ത്തനത്തിന് പ്രചോദനമേകിയത്. പ്രാഥമിക വിദ്യാഭ്യാസജീവിതം കഴിഞ്ഞ് അദ്ദേഹത്തിന്തിരുകൊച്ചി മേഖലയില്‍ കോളേജ് വിദ്യാഭ്യാസത്തിനുളള അനുമതി നിഷേധിച്ചു. ചിറ്റൂര്‍ ഗവ.കോളേജില്‍ പ്രവേശനം ലഭിച്ചത്കൊണ്ട് ബിരുദധാരിയാകാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.തുടര്‍ന്ന് ബിരുദാന്തരബിരുദംപൂര്ത്തിയാക്കിയത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ്.വിദ്യാഭ്യാസമേഖലയിലെ അപര്യാപ്തതകള്‍ കണ്ടറിഞ്ഞ് പ്രതിവിധിയ്ക്ക് ഒരുമ്പെടാന്‍ ഫലപ്രദമായ വിദ്യാര്‍ത്ഥി സംഘടന പ്രസ്ഥാനത്തിന്റെ അനിവാര്യത ബോധ്യപ്പെടുകയും സര്‍ഗ്ഗാത്മകമായ സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കാനും അങ്ങനെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അതുല്യ നേതാവാകാനും അദ്ദേഹത്തിനു കഴിഞ്ഞു. പഠനാനന്തരം സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി വന്ന ചന്ദ്രപ്പനെ രഷ്ട്രീയകേരളം അതിരറ്റ മാന്യതയോടാണ് കണ്ടറിഞ്ഞത്. നന്നേ ചെറുപ്പത്തില്‍ തന്നെ ഇന്ത്യയുടെ ലോക സഭയിലേയ്ക്ക് തലശ്ശേരിയില്‍ നിന്ന് അദ്ദേഹംതിരഞ്ഞെടുക്കപ്പെട്ടു. ആരംഭം മുതല്‍ തന്നെ അദ്ദേഹത്തിന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. പ്രഗല്ഭമതികളായ പാര്‍ലമെന്റംഗങ്ങളുടെ നടുവില്‍ വിശേഷാല്‍ പരിഗണന ആര്‍ജ്ജിക്കാന്‍ പറ്റുന്ന വിധത്തിലുളള മുന്‍കൈ ഇടപെടലുകള്‍ യുവാവായ അദ്ദേഹത്തിന്റെ പ്രകടനങ്ങളില്‍ ബോധ്യപ്പെട്ടു.
ഏതൊരു സങ്കീര്‍ണ്ണ ജനകീയപ്രശ്നവും പാര്‍ലമെന്ററി നടപടികളില്‍ എത്തിപ്പെട്ടാല്‍ ശ്രദ്ധേയമായ പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. സബ് മിഷനുകളിലും മൗലിക സ്വഭാവമുളള ബില്ലുകളുടെ ചര്‍ച്ചാ വേളകളിലും അദ്ദേഹം അര്‍ത്ഥപൂര്‍ണമായി ഇടപെടുകയും ജനവിഭാഗങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ ജാഗ്രത കാട്ടുകയും ചെയ്തു. അഗാധമായ പഠനവും സമഗ്രമായ വിശകലനും രാഷ്ട്രീയ പ്രതിയോഗികളോടുപോലും പ്രകടമാക്കുന്ന സമഭാവനയും ചന്ദ്രപ്പന്റെ തനതായസ്വഭാവ വൈശിഷ്ട്യങ്ങളായിരുന്നു. വൈകിമാത്രമാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കുവാന്‍ അദ്ദേഹം ഒരുമ്പെട്ടത്. ഒന്നരവര്‍ഷകാലം മാത്രമായിരുന്നു. കേരളത്തില്‍ പൂര്‍ണ്ണമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം നിറഞ്ഞുനിന്നത്.കേരളത്തിലെ പാര്‍ട്ടി വിവിധങ്ങളായ സങ്കീര്‍ണ്ണ പ്രശ്നങ്ങളെ നേരിട്ടപ്പോള്‍ സമര്‍ത്ഥമായി പ്രതിവിധി നടപടികള്‍ കണ്ടെത്താന്അദ്ദേഹത്തിന് കഴിഞ്ഞു.അദ്ദേഹത്തിന്റെ നിറവാര്‍ന്ന സാന്നിധ്യം കേരള ജനത ബഹുമാനാദരങ്ങളോടെ അംഗീകരിച്ചു. ആകസ്മികമായി മാരകരോഗത്തിന്റെ പിടിയില്‍ അമര്‍ന്ന ചന്ദ്രപ്പന് പൊതുപ്രവര്‍ത്തന രംഗത്തുനിന്നും പിന്തിരിയാന് ഒട്ടും ഒരുമ്പെട്ടില്ല. അപ്രതീക്ഷമായി അദ്ദേഹത്തെ രോഗം കീഴ്പെടുത്തി.കേരള ജനത ഒരിക്കലും അദ്ദേഹത്തെ വിസ്മരിക്കുകയില്ല. രാജ്യം ഗുരുതര പ്രതിസന്ധിയിലും ജനസമൂഹം പൊതുവില്‍ വിപരീത അനുഭവത്തിലും നട്ടംതിരിയുമ്പോള്‍ ചന്ദ്രപ്പനെപ്പോലുളള ദാര്‍ശനിക പ്രതിഭകളുടെ അസാന്നിധ്യം അനിശ്ചിതത്വത്തിന്റെ ഇരുള് പരത്തുന്നു.വര്‍ത്തമാനകാലഘട്ടത്തില്‍ കേരളത്തില്‍ മൂല്യാധിഷ്ടിത പൊതുപ്രവര്‍ത്തനത്തിന്റെ ദീപഗോപുരമായിതെളിഞ്ഞു നിന്ന മഹാനായ ചന്ദ്രപ്പന്റെ പാവനസ്മരണയ്ക്കുമുമ്പില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍.